
റിയാദ്: സൗദി വിപണിയിലെ വിദ്യാഭ്യാസ കമ്പനി ലിസ്റ്റിങ് വൻ വിജയകരമാക്കി മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ ജിസിസിയിലെ മുൻനിര സ്പെഷ്യലൈസ്ഡ് എജ്യൂക്കേഷൻ കമ്പനി അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ മികച്ച മുന്നേറ്റത്തോടെ ആദ്യ ദിനം വ്യാപാരം തുടങ്ങി. ഐപിഒയ്ക്ക് ശേഷം നിശ്ചയിച്ച ഓഹരി വിലയായ 19.5 റിയാലിൽ (467 രൂപ) ആരംഭിച്ച വ്യാപാരം ആദ്യ ദിനം 18.41% ഉയർന്ന് 23.09 റിയാലിലാണ് (553 രൂപ) അവസാനിച്ചത്. കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യൺ റിയാൽ ആയി (5,661 കോടി രൂപ) ഉയർന്നു.
യുഎഇയിൽ വേരുകളുള്ള അമാനത്ത് ഹോൾഡിങിന് കീഴിലുള്ള ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ ബിസിനസുകളാണ് സൗദിയിൽ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. ഷംഷീർ ചെയർമാനായ കമ്പനി നടത്തിയ നീക്കം മിഡിൽ ഈസ്റ്റിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ഉണർവേകുന്നതായി. സാമ്പത്തിക, വിദ്യാഭ്യാസ, നയതന്ത്ര മേഖലകളിലെ പ്രമുഖർ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ (തദാവുൾ) നടന്ന ബെൽ റിംഗിങ് ചടങ്ങിൽ പങ്കെടുത്തു. സൗദി എക്സ്ചേഞ്ചിലെ ലിസ്റ്റിംഗ് മേധാവി നാസർ അൽ അജാജി, സൗദി അറേബ്യയിലെ യുഎഇ സ്ഥാനപതി മതാർ അൽ ദഹേരി, ഇന്ത്യൻ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ എന്നിവർ മണി മുഴക്കി. ആദ്യ മണിക്കൂറിൽ തന്നെ അൽമസാർ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അൽമസാർ അൽഷാമിലിന്റെ വളർച്ചയിൽ ഭാഗമാകാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. “സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഒരു പുതിയ സാമ്പത്തിക വളർച്ചയുടെ പാലമാണ് ഈ ലിസ്റ്റിംഗ്. അഭിലാഷങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന രാജ്യങ്ങൾക്കിടയിൽ മൂലധനം, അവസരങ്ങൾ എന്നിവ പങ്കിട്ടാണ് അൽമസാറിന്റെ ഓഹരി പ്രവേശം. സൗദി അറേബ്യയുടെ വിഷൻ 2030 ന്റെയും യുഎഇയുടെ സുസ്ഥിര വളർച്ചയ്ക്കും നവീകരണത്തിനുമുള്ള പദ്ധതികൾക്കും പിന്തുണ നൽകിയാണ് ഈ വളർച്ച.”
ഇന്ത്യൻ സംരംഭകനായ ഡോ. ഷംഷീറിന്റെ ഉദ്യമത്തെ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ അഭിനന്ദിച്ചു. കോൺസുലർ മനുസ്മൃതിയും ചടങ്ങിൽ പങ്കെടുത്തു. അൽമസാർ അൽഷാമിലിന്റെ ഓഹരി മൂലധനത്തിന്റെ 30 ശതമാനമാണ് സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒയുടെ വില അതിന്റെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു. ബുക്ക് ബിൽഡിംഗ് പ്രക്രിയയിലൂടെ കമ്പനി 103 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനോടെ ഏകദേശം 62 ബില്യൺ സൗദി റിയാൽ (1.48 ട്രില്യൺ രൂപ) മൂല്യം നേടി. ഐപിഒയിലൂടെ സമാഹരിച്ചത് 599 മില്യൺ സൗദി റിയാൽ (14.35 ബില്യൺ രൂപ).
ഡോ. ഷംഷീറിന്റെ ഹാട്രിക് ഐപിഒ
ഡോ. ഷംഷീറിന്റെ സംരംഭക യാത്രയിലെ വിജയകരമായ മൂന്നാമത്തെ ലിസ്റ്റിംഗാണ് അൽമസാർ. ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ. ഡോ. ഷംഷീർ ചെയർമാനായ അമാനത്ത് സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയാണ് സൗദി വിപണിയിലേക്ക് കടക്കുന്നത്.
ഹ്യൂമൻ ഡെവലപ്മെന്റ് കമ്പനി, മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ്, അബുദാബി യൂണിവേഴ്സിറ്റി, ലിവ യൂണിവേഴ്സിറ്റി, നിമ ഹോൾഡിങ്സ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അൽഷാമിലിന്റെ നിക്ഷേപങ്ങളിലുള്ളത്. സൗദി അറേബ്യയിലെയും യുഎഇയിലെയും 39 സ്പെഷ്യൽ എഡ്യൂക്കേഷൻ നീഡ്സ് ഡേകെയർ സെന്ററുകൾ, 14 സ്പെഷ്യൽ നീഡ്സ് സ്കൂളുകൾ, ഏഴ് ഉന്നത വിദ്യാഭ്യാസ കാമ്പസുകൾ എന്നിവയിലായി ഇരുപത്തിഎണ്ണായിരത്തിലധികം വിദ്യാർത്ഥികൾക്കും ഗുണഭോക്താക്കൾക്കും അൽസാർ അൽഷാമിൽ എഡ്യൂക്കേഷൻ സേവനം നൽകുന്നുണ്ട്.
The post സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ ലിസ്റ്റിങ്; 18.41% ഓഹരി വില ഉയർന്നു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/MWoYts2

No comments:
Post a Comment