
തിരുവനന്തപുരം ജവഹര്‍ നഗറിലെ ഭൂമി തട്ടിപ്പ് കേസില്‍ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മണികണ്ഠനെ കോടതിക്ക് മുന്നില്‍ ഹാജരാക്കി. തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദ് അലിയെ വരും ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും.
നാല് ദിവസത്തേക്ക് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. തട്ടിപ്പിന് വേണ്ടി വ്യാജ രേഖകള്‍ ചമച്ച വിവിധ ഇടങ്ങളില്‍ എത്തിച്ച് മണികണ്ഠന്റെ തെളിവെടുപ്പ് നടത്തി. കിള്ളിപ്പാലത്തെ ഓഫീസില്‍ വച്ചാണ് മണികണ്ഠന് വ്യാജരേഖകള്‍ തയ്യാറാക്കിയത്. പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ ജവഹര്‍ നഗറിലുള്ള നാലര കോടിയോളം വിലവരുന്ന വസ്തുവാണ് മണികണ്ഠനും സംഘവും തട്ടിയെടുത്തത്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ ഒളിവില്‍ പോയ മണികണ്ഠനെ ബാംഗ്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ആള്‍മാറാട്ടം നടത്തുന്നതിനായി കൊല്ലം സ്വദേശിനി ജേക്കമ്പിനെയും ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെയും എത്തിച്ചത് മണികണ്ഠന് തന്നെയാണ്. കഴിഞ്ഞ ദിവസം മണികണ്ഠനെ വസന്തയുടെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദലിയെയും മണികണ്ഠന്റെ സഹോദരന് മഹേഷിനെയും കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പൊലീസ് പറയുന്നത്.
സെയ്ദലിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടി അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കും. ഭൂമി കൈമാറ്റം നടത്തിയത് അനില്‍ തമ്പിക്ക് വേണ്ടിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അനില്‍ തമ്പിയെ അറിയില്ല എന്നായിരുന്നു മണികണ്ഠന്റെ മൊഴി. എന്നാല്‍, പിന്നീട് അനില്‍ തമ്പിയെ അറിയാമെന്നും തട്ടിപ്പിന് വേണ്ടി അനില്‍ തമ്പി തന്നെ സമീപിച്ചിരുന്നെന്നും മണികണ്ഠന് മൊഴി നല്കി.
The post ഭൂമി തട്ടിപ്പ് കേസില്‍ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; കൂട്ടാളി സെയ്ദ് അലിയെ കസ്റ്റഡിയില്‍ എടുക്കും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/OHFrYPW

No comments:
Post a Comment